Tuesday, November 24, 2009

ഗ്രാമോദ്ധാ‍രണ വായനശാല...



------------------------
വൈകുന്നേരങ്ങളില്‍ അല്പനേരം സൌഹൃദകൂട്ടായ്മകള്‍ സ്നേഹം പങ്കുവയ്ക്കുന്ന ഇടം... കലപില കലപിലയെന്നോണം കൊച്ചുകുട്ടികള്‍ വെയിലിറങ്ങും മുന്‍പേതന്നെ അന്നത്തെകളിയുടെ കോപ്പുകൂട്ടല്‍ നടത്തുന്നു, പിന്നെ യുവത്വങ്ങളുടെ അതി ഗംഭീര ചര്‍ച്ചകള്‍, ശേഷം പഴയ ‘വീര സാഹസിക കഥകളുമായി’ മുടി നരച്ച മുതിര്‍ന്ന കുട്ടികള്‍..,: അങ്ങനെ എല്ലാവരെയും, എല്ലാത്തിനെയും ഉള്‍കൊള്ളുന്ന വായനശാല....
പിന്നെ സായാഹ്ന ചിട്ടി, അത്യാവശ്യം വിപ്ലവ ചര്‍ച്ചകള്‍, അഭ്യസ്ത വിദ്യരുടെ വക ചെറിയൊരു റ്റ്യൂഷന്‍ ക്ലാസ്, അങ്ങനെ നിരവധിയനവധി കാര്യങ്ങള്‍ വേറെയും‍.... പത്രങ്ങളും പുസ്തകങ്ങളുമായി ചെറിയൊരു ലോകം അങ്ങനെയും.... ഒരു കാലത്ത് നാടിന്റെ ഓരോ മിടിപ്പും ആരംഭിച്ചിരുന്നത് ഈ ഗ്രാമീണ-ജനകീയ വായനശാലയില്‍ നിന്നാണ്... എന്നാല്‍ അതിന്നീ അസ്ഥിപഞ്ജരത്തിലൊതുങ്ങിയിരിക്കുന്നു... ചുമരുകളില്‍ നിറഞ്ഞ ചോരപൊടിയുന്ന ചിലകയ്യൊപ്പുകള്‍ മാത്രം ബാക്കി... എങ്കിലും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ചുരത്തിക്കൊണ്ട്.... ഇന്നും.......


Tuesday, September 1, 2009

ഓണം.... പൊന്നോണം........




















ആഘോഷങ്ങള്‍ക്കു പേരുകേട്ട മലയാളനാടിന്റെ ആത്മാവിനെ സ്പര്‍‌ശിച്ചുകൊണ്ട് മറ്റൊരു ആഘോഷക്കാലം കൂടി വന്നണഞ്ഞു.... പൊന്നോണം.....

പൂവും, പൂവിളികളും ഒരുപിടി വിശ്വാസങ്ങളുമായി മറ്റൊരു കേരളീയ ആഘോഷം കൂടി....
‘മലയാളത്തിന്റെ ദേശീയോത്സവമാണ്‘* എന്ന വിശേഷണം തന്നെ ഓണത്തിന്റെ കിരീടത്തിലെ പൊന്‍‌തൂവല്‍...!! ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതി മത ഭേദമെന്യേ ഓണം ആഘോഷിക്കുന്നു.... പൂക്കളിറുത്തും, പൂക്കളം തീര്‍‌ത്തും നാട്ടിന്‍‌പുറത്തുകാര്‍ ഒരുമിച്ച് ഓണത്തെ വരവേല്‍ക്കുമ്പോള്‍ നഗരങ്ങളില്‍ അത് കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു.... എന്നിരുന്നാലും കൂട്ടായ്മ തന്നെ സുപ്രധാനം....

പലപല ഐതിഹ്യങ്ങളും, ചരിത്രങ്ങളും ഓണത്തെ കുറിച്ച് നിലവിലുണ്ടെങ്കിലും ഓണത്തെ ഒരു ‘വിളവെടുപ്പുത്സവ‘മായി കാണുന്നതാണ് കൂടുതല്‍ ഉചിതം എന്നു തോന്നുന്നു... ഒരു വലിയ കാര്‍‌ഷിക സമൂഹത്തില്‍ വലിയൊരു വിളവെടുപ്പുത്സവമായ ഓണം അല്പം വിപുലമായല്ലാതെ എങ്ങനെ ആഘോഷിക്കാന്‍.... അതുകൊണ്ടുതന്നെ പ്രധാനമായ പത്ത് ദിവസത്തെ ആഘോഷമാണ് ഓണം‍...! മലയാളമാസം ചിങ്ങത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു...

തൃക്കാക്കരയാണ് ഓണാഘോഷത്തിന്റെ ഉദ്‌ഭവസ്ഥാനമായി പറയുന്നതെങ്കിലും കൊയ്ത്തുത്സവമായതിനാല്‍ അത്തരത്തില്‍ ഒരു പ്രസ്ഥാവന വലിയ അടിയുറപ്പുള്ളതായി കാണാന്‍ കഴിയില്ല എന്നു തോന്നുന്നു....

നിരവധിയായ ഐതിഹ്യങ്ങളും, വിശ്വാസങ്ങളും ഓണത്തെസംബന്ധിച്ച് നിലനില്‍ക്കുന്നു... എന്നിരുന്നാലും ‘മഹാബലി’ എന്ന അസുര രാജാവിന്റെ ത്യാഗപൂര്‍‌ണ്ണമായ ഭരണത്തില്‍ അസൂയപൂണ്ട ദേവകളുടെ അപേക്ഷ പരിഗണിച്ച്, വാമനന്‍ എന്നപേരില്‍ ബ്രാഹ്മണവേഷത്തില്‍ എത്തിയ മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്കു താഴ്ത്തി എന്നും, ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദം നല്‍കിയെന്നും, അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നുമാണ് ജനങ്ങളുടെ ഇടയില്‍ പ്രബലമായുള്ള വിശ്വാസം...
വിശ്വാസമെന്തായാലും ഓണത്തെ മലയാളികള്‍ സമുചിതമായിത്തന്നെ ആഘോഷിച്ചുവരുന്നു.....

“മാവേലി നാടുവാണീടും കാലം....
മാനുഷരെല്ലാരും ഒന്നുപോലെ...
കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പോളിവചനം....”
എന്നിങ്ങനെയുള്ള ഓണപ്പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ രൂഡ്ഢമൂലമായിക്കിടക്കുന്ന ഒരു വിശ്വാസത്തില്‍നിന്നും രൂപം കൊള്ളുന്ന ഗൃഹാതുരത്വത്തെ സൂചിപ്പിക്കുന്നു....
എന്തുതന്നെ ആയാലും കൂട്ടായ്മയും അതിലെ വൈവിധ്യവുമാണല്ലൊ നമുക്ക് മുഖ്യം..!!















വൈവിധ്യങ്ങളുടെ കാര്യത്തില്‍ മുന്‍‌പന്തിയില്‍ തന്നെയാണ് ഓണം.... പൂവിറുത്തും, പൂക്കളം തീര്‍ത്തും, ഓണക്കോടിയുടുത്തും, ഓണക്കളികള്‍ കളിച്ചും, ഓണസദ്യയുണ്ടും മുമ്പത്തെ മലയാളം ഓണത്തെ വരവേറ്റു.... ടെലിവിഷനും, കമ്പ്യൂട്ടറും, ഓണച്ചന്തകളും ഇന്നത്തെ ഓണാഘോഷത്തെ വിലയ്ക്കെടുത്തുവെങ്കിലും അടിസ്ഥാനമാറ്റമില്ലാതെ ഇന്നും ഓണം മലയാളമനസ്സുകളില്‍ നിലനില്‍ക്കുന്നു....

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്നൊരു ചൊല്ലും പ്രചാരത്തിലുണ്ട്...
പൂക്കളമാണ് ഓണത്തിലെ മുഖ്യന്‍.... ചിങ്ങത്തിലെ അത്തംനാള്‍ മുതലാ‍ണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്.. (വെടിപ്പാക്കിയ മുറ്റത്ത് [പണ്ടുകാലത്ത് ചാണകം മെഴുകിയിരിക്കണം എന്നാ.!] വൃത്താകൃതിയില്‍ പൂവിടുന്നു എന്നറിയാത്ത മലയാളികള്‍ കാണില്ലല്ലൊ!?) ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ എന്നാണ് നിഷ്‌കര്‍‌ഷ... ചുവന്ന പൂവിടാനും പാടില്ല.! രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ കൊണ്ട് രണ്ടു നിര, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു... ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിക്ക് പൂക്കളത്തില്‍ സ്ഥാനമുള്ളൂ... ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌... [ഇന്ന് ഉത്രാടം ആണെന്നറിയാല്ലൊ?] മൂലം നാളീല്‍ ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടതത്രെ...

“പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ” എന്ന വായ്ത്താരി ഓണനാളില്‍ മുഴങ്ങക്കേള്‍ക്കാം... പൂപറിക്കുമ്പോള്‍ പാടുന്നതാണ് അത്....

ഉത്രാടം വരെ അത്രയെ ഉള്ളൂ ചടങ്ങ്.... തിരുവോണനാളില്‍ രാവിലെ കുളിച്ച് ഓണക്കോടി ധരിക്കുന്നു... തുടര്‍ന്ന് ഓണത്തപ്പനെ പൂജിക്കുന്നു.... കളിമണ്ണുകൊണ്ട് മുന്നേതന്നെ ഓണത്തപ്പനെ സങ്കല്പിച്ച് രൂപങ്ങള്‍ ഉണ്ടാക്കും.... അടയും മറ്റുമൊക്കെ നേദിക്കുന്ന ചടങ്ങും ഉണ്ട്.... ചടങ്ങിനേക്കാളുപരി പ്രധാനം ഇവിടെയൊക്കെ വിരിയുന്ന കൂട്ടായ്മയാണ്.... ബന്ധുമിത്രാദികള്‍ എല്ലാവരും ഓണത്തിനു ഒത്തുകൂടുന്നു... ഒരുമിച്ചുള്ള ആഘോഷങ്ങളും....

പിന്നീട് നിരവധിയായ ഓണക്കളികള്‍....
പുലിക്കളി, തുമ്പിതുള്ളല്‍, കൈകൊട്ടിക്കളി, കുമ്മാട്ടി, ഓണത്ത്ല്ല്, തലപ്പന്ത് എന്നിങ്ങനെ എത്രയെത്ര ഓണക്കളികള്‍..!! പലരും ഇതൊക്കെ മറന്നമട്ടാ..... ഇന്നെല്ലാര്‍‌ക്കും ക്രിക്കറ്റും മറ്റുമല്ലെ.... അതും എല്ലാര്‍‌ക്കും കളിക്കുന്നതിനേക്കാള്‍ ടിവിയില്‍ കാണലാ മുഖ്യം.....

ഓണക്കളികളിലെ പ്രധാനികളെ ഇവിടെ വായിക്കാം..,

......പുലിക്കളി.....













വര്‍‌ഷങ്ങള്‍ പഴക്കമുള്ളതും, ഓണക്കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ഒന്നാണ് പുലിക്കളി.... ഇന്നും ഘോഷയാത്രകളിലും മറ്റുമായി പുലിക്കളി കാണാവുന്നതാണ്.... മെയ്‌വഴക്കവും, കായികാരോഗ്യവും, ഹാസ്യവുമൊക്കെ ഈ കളിക്കു നിര്‍‌ബന്ധം.... പലപല തമാശകളും, കോപ്രായങ്ങളും കാണിച്ച്, പുലിയുടെ വേഷത്തില്‍ കളിക്കാര്‍ കാഴ്ചക്കാരെ രസിപ്പിക്കുന്നു... ഒരു വേട്ടക്കാരനെയും കാണാറുണ്ട്....

......കൈകൊട്ടിക്കളി.......
സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌... പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌.. കൂട്ടായ്മയും മറ്റുമൊക്കെ വിഷയമാകുന്ന പാട്ടിന് മലയാളിയുടെ ഗോത്രസംസ്കാരത്തിന്റെ ചുവ കല്പിക്കാവുന്നതാണ്....

.......കുമ്മാട്ടി/ ഓണക്കുമ്മാട്ടി.......













തൃശൂര്‍, പാലക്കാട്, വയനാട് ഭാഗങ്ങളില്‍ നിലവിലുള്ള കളിയാണ് കുമ്മാട്ടി... ഓണക്കളി എന്നതിലുപരി പല ആഘോഷ-വിശ്വാസങ്ങള്‍ക്കനുബന്ധമായും കുമ്മാട്ടി നടത്തപ്പെടുന്നുണ്ട്...

........ഓണത്തല്ല്......

ഓണക്കാല വിനോദങ്ങളില്‍ പഴക്കമേറിയ ഒരു ഒന്നാണ് ഓണത്തല്ല്‌.. കളരിയിലെ ഗുസ്തിയുമായിട്ടാണ് ഓണത്തല്ലിനു സാമ്യമെങ്കിലും, ഇന്നു നടത്തപ്പെടുന്ന ഓണത്തല്ല് തികച്ചും കാലാനുസൃതമായി മാറിയ പുതിയ ഒരു കളിയാണ്....
‘തുറന്നകൈകൊണ്ടു മാത്രമെ തല്ലാവൂ, ഒരാള്‍ ജയിക്കാതെ കളം വിടരുത്‘ തുടങ്ങി നിരവധിയായ നിയമങ്ങള്‍ ഇതിലനുവര്‍‌ത്തിക്കേണ്ടതുണ്ട്....

........തലപ്പന്ത് കളി.....


ചുറുചുറുക്കുള്ള യുവാക്കളും, കുട്ടികളും കളിക്കുന്ന ഒരു ഓണക്കളിയാണിത്.... നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി പിടിക്കുന്നവന് കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല്‍ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള്‍ കളിക്ക് പുറത്താകും... ഇങ്ങനെ കളി തുടരുന്നു... ഒരുപാട് വൈവിധ്യങ്ങളും ഈ കളിയില്‍ നിലവിലുണ്ട്....

ഓണക്കളികളിലെ ചില സുപ്രധാനികള്‍ മാത്രമാണിവയൊക്കെ.... നൂറായിരം കളികള്‍ വേറെയും ഉണ്ട്....

പരമ്പരാഗതമാ‍യ ഈ കളികളില്‍ നിന്നു വിഭിന്നമായി പിന്നീടുവന്ന പലകളികളും ഇന്ന് പിന്തുടര്‍‌ന്നു പോരുന്നു.... എതായാലും കളികള്‍ അവിഭാജ്യ ഘടകം തന്നെ.... ഇന്നത്തെ ടിവിയും മറ്റും തട്ടിയെടുക്കുന്നതും ഈ ആഘോഷപ്പൊലിമയെത്തന്നെ.... ടിവിയൊരുക്കുന്ന ദൃശ്യവിരുന്നില്‍ മാത്രം ശ്രദ്ധിക്കുന്ന പുതുമലയാളിക്ക് നഷ്ടമാവുന്നതും ഇത്തരം ചില വിലപ്പെട്ട കൂട്ടുത്സവങ്ങളും, ആഘോഷങ്ങളും തന്നെ.....

ഓണക്കളികള്‍ക്ക് ഇടവേളയായി ഉച്ച്യ്ക്ക് ഒരോണ സദ്യ.... വൈവിധ്യമാര്‍‌ന്ന കേരളീയവിഭവങ്ങളെല്ലാം നിരക്കുന്ന ഈ ഗംഭീര സദ്യ ഓണത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്....
അതിനോടനുബന്ധിച്ച് “കാണം വിറ്റും ഓണം ഉണ്ണണം” എന്നൊരു ചൊല്ലുതന്നെ ഉണ്ട്....

.....ഓണത്തെയ്യം.....















<-ഓണത്താര്‍



തെയ്യങ്ങളുടെ നടായ ഉത്തരകേരളത്തില്‍ ഓണക്കാലത്തുമാത്രം എത്തുന്ന ‘ഓണത്തെയ്യ’ങ്ങളെ കാണാം... മഹാബലി സങ്കല്പത്തില്‍ വരുന്ന ഈ തെയ്യത്തെ ‘ഓണത്താര്‍‌‘ എന്നു വിളിക്കുന്നു.... ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലു**മായി തെയ്യം വീടുതോറും എത്തുന്നു.... ഒപ്പം ചെണ്ടയും, പാട്ടും ഉണ്ടാവും... കണ്ണൂര്‍ ജില്ലയില്‍ ഓണത്തെയ്യങ്ങള്‍ ഇപ്പോഴും സര്‍‌വ്വസാധാരണമായി കാണാം...
കൂടാതെ വേലന്‍ തുള്ളല്‍, ഓണപ്പൊട്ടന്‍ തുടങ്ങി വേറെയും ഓണത്തെയ്യരൂപങ്ങള്‍ നിലവിലുണ്ട്...









<-ഓണവില്ല്

ഒരുമിച്ച് പണിയെടുത്ത്, ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് വിനോദിക്കുന്ന ഒരു പഴയ ഗോത്ര സംസ്കാരത്തിന്റെ ബാക്കിപത്രമാണ് നാമിന്നു കാണുന്ന ഈ ആഘോഷങ്ങളെല്ലാം...
ബന്ധങ്ങള്‍ക്കു വിലകല്പിച്ചിരുന്ന ഭൂതകാലപാരമ്പര്യമുള്ളവരായി നാമെല്ലാം മാറുമ്പോഴും, നാമറിയാതെ ഈ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു വലിയ കടമയാണ് ഇത്തരം ആഘോഷങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്.... ഒരുമിച്ച് സമയം ചെലവഴിച്ചും, സ്വന്തമായുള്ളതു പങ്കുവെച്ചും കൊണ്ടാടപ്പെടുന്ന ഈ ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്....
ഇതൊന്നുമില്ലാത്ത ഒരു വിഭാഗത്തെ വിസ്മരിക്കുന്നില്ല... എന്നാല്‍ അവിടെ ആവശ്യമായ സ്നേഹവും, സാഹോദര്യവും ഉറപ്പിക്കാന്‍ ഈ ആഘോഷങ്ങള്‍ക്കും പങ്കുവഹിക്കാനുണ്ട്... കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് തടയാതെ മുന്നോട്ടുപോക്ക് ദു:ഷ്ക്കരമല്ലെ..!..


ആഘോഷിക്കുക.... കൂട്ടുകൂടുക.... കൂട്ടായ്മയില്‍ പുലരുക.....
ഒപ്പം, അതിനു സാഹചര്യമില്ലാത്തവനെയും ഉള്‍ചേര്‍ക്കുക....

എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു......



[**പന, കവുങ്ങ്, മുള തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു സങീതോപകരണമാണ് ഓണവില്ല്.. ഓണക്കാലത്തു മാത്രമെ ഇതു വായിക്കൂ... ഇന്ന് ഇത് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു...]


[*ഓണം മലയാളത്തിന്റെ ഉത്സവമല്ല എന്ന എതിരഭിപ്രായവും പ്രബലമാണ്... ഇവിടെ]

Monday, May 25, 2009

ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....















സൂര്യന്‍ കുടിച്ചു വറ്റിച്ച മണ്ണിന്‍‌ഞരമ്പുകളില്‍ ജീവരക്തമായിക്കൊണ്ട്,
നനുത്ത ആ തുള്ളികള്‍ പ്രവഹിച്ചു തുടങ്ങി.....
ആരവങ്ങളുമായി വീണ്ടുമൊരു മഴക്കാലം കൂടി.....

പുതുമയുടെ കാലമാണ് മഴക്കാലം....
പ്രകൃതിതന്നെ ഋതുമതിയാകുന്ന,
എങ്ങും പച്ചപ്പുപരത്തിക്കൊണ്ട് തളിരുകള്‍ തലപൊക്കുന്ന,
പുതിയൊരു ഊര്‍‌ജ്ജവും, ആര്‍‌ജ്ജവവും കൈവരിച്ചുകൊണ്ട് മനസ്സിലെ ബാല്യം തലപൊക്കുന്ന മഴക്കാലം....
അത് നാട്ടിന്‍പുറങ്ങളില്‍ ഒരാഘോഷത്തിന്റെ പരിവേഷം തന്നെ സ്വീകരിക്കുന്നു.....

അതെ.., ആരവങ്ങളും ആര്‍‌പ്പുവിളികളുമായി, വലിയ കാലവ്യതിയാനമില്ലാതെതന്നെ മറ്റൊരിടവപ്പാതി കൂടി.....
ഇടവപ്പാതിയെന്ന ഓമനപ്പേരില്‍ മഴ മനുഷ്യര്‍‌ക്കു കൂട്ടുകാരനും,കൂട്ടുകാരിയുമാവുന്ന അവസ്ഥ.....
ഇടവമാസത്തിന്റെ പകുതിയില്‍ ആരംഭിക്കുന്ന മഴയ്ക്ക് 'ഇടവപ്പാതി'യെന്നു പേരിട്ടതിലും കാണാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തില്‍ കൈമാറിയ ആ അനുഭവപാഠം....
**********
മഴക്കളികള്‍ കേരളത്തില്‍ [പ്രത്യേകിച്ച് മലബാറില്‍] വേറെതന്നെ ഉണ്ട്....
കടലാസു തോണികളൊഴുക്കിയും, കാലുകൊണ്ട് ചാലുകീറി വെള്ളത്തെ വഴിതിരിച്ചുവിട്ടും ചെറിയ കുട്ടികള്‍ മഴക്കാലം ആഘോഷിക്കുമ്പോള്‍
'വലിയ' കുട്ടികള്‍ വാഴത്തടികൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍, വെള്ളം നിറഞ്ഞു 'കടലുപോലെയായ' പാടങ്ങളില്‍ ഇറക്കി വള്ളംകളി ആയിരിക്കും....

മാങ്ങയുടെയും, ചക്കയുടെയും കാലം കഴിഞ്ഞെത്തുന്ന മഴക്കാലത്ത്, മാങ്ങയും, ചക്കയും കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ യധേഷ്ടമുണ്ടാവും..... തണുപ്പത്ത് അതും തിന്നുകൊണ്ട് ഉമ്മറപ്പടിയില്‍ മഴയുടെ ഭംഗിആസ്വദിച്ചുകൊണ്ട് കൂനിക്കൂടിയിരിക്കുന്നതും നല്ല ചില മഴക്കാല‌ദൃശ്യങ്ങളില്‍ ഒന്ന്........
*********












[photo2:Vipin]


ഇതൊന്നും പോരാതെ ഇടിയും മിന്നലുമായി മഴയും അതിന്റെ ശക്തി തെളിയിക്കും.....
പ്രകൃതിയും, മനുഷ്യനും കൈകോര്‍ക്കുന്ന അസുലഭ, സുന്ദര നിമിഷങ്ങള്‍....
ഇതൊക്കെ ഗ്രാമത്തിന്റെ മുഖങ്ങള്‍.....
********
നാഗരീകതയില്‍ ഈ നൈര്‍മല്യം കാണുക പ്രയാസം....
ഓടകളിലെ കരകവിഞ്ഞൊഴുകുന്ന മാലിന്യം ചവിട്ടാതെ കടന്നുപോകാന്‍ പാടുപെടുന്നവരുടെ ശാപവാക്കുകളാണ് അവിടെ മഴയെ എതിരേല്‍ക്കുന്നത്....
ചിലപ്പോള്‍, പെയ്യുന്നത് നിഷ്കളങ്കമായ സ്ഫടികത്തുള്ളികളുമാവില്ല.., തൊട്ടാല്‍ പൊള്ളുന്ന തീക്കനലുകളാണ്....
മനുഷ്യന്‍ തന്നെത്തന്നെ മറന്നതിന്റെ ഫലം....
********
"ഇനിയും മരിക്കാത്ത ഭൂമി...,
നിന്‍ ആസന്നമൃതിയില്‍ നിനക്കാത്മശാന്തി"
എന്ന കവിവചനം നല്‍കുന്ന ഉത്കണ്ഠയാണ് സന്തോഷത്തേക്കാള്‍ ഇന്നു മനസ്സില്‍ മുന്നിട്ടു നില്‍കുന്നത്....
ജീവന്‍ തുടിക്കുന്ന, ഇനിയും മരിക്കാതെ ബാക്കിയുള്ള ആ ഭാഗങ്ങളെയെങ്കിലും നമുക്കു സം‌രക്ഷിക്കാം....
********
പ്രകൃതിയുടെ നന്മകള്‍ അറിഞ്ഞുകൊണ്ട്, ഈ മഴക്കാലം നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന ആശംസകളോടെ‍..,, നന്ദി......








****************************************************************
താങ്കളുടെ മഴക്കാലാനുഭവങ്ങള്‍ പങ്കുവയ്‌ക്കുമല്ലൊ....?!!
:-)
*****************************************************************

Saturday, May 23, 2009

വിദ്യാഭ്യാസം, തൊഴില്‍-മാറേണ്ടുന്ന കാഴ്ചപ്പാട് (ചര്‍ച്ചാമൂല: 2)





















നാലു വര്‍ഷം എല്‍.പി.സ്കൂളില്‍,
മൂന്നു വര്‍ഷം യു.പി.സ്കൂളില്‍,
മൂന്നുവര്‍ഷം ഹൈ സ്കൂളില്‍,
രണ്ടു വര്‍ഷം പ്രീഡിഗ്രീ/പ്ലസ് റ്റൂ,
മൂന്നു വര്‍ഷം ബിരുദം,
രണ്ടു വര്‍ഷം ബിരുദാനന്തര ബിരുദം,
ഒരു വര്‍ഷം ബീയഡ്ഡ്.....
അങ്ങനെ ആകെ മൊത്തം പതിനെട്ട് വര്‍ഷം....
എന്റെ അയല്‍‌വാസി‍, ഇത്തരത്തില്‍
പഠനത്തിനു മാത്രം ഇതുവരെ ഇരുപതിനടുത്ത് വര്‍ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞു...
പക്ഷേ ഇപ്പൊഴും ജോലിക്കു ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു....
നോക്കൂ ഒരവസ്ഥ...!

ഇതു അദ്ദേഹത്തിന്റെ കുറ്റമാണൊ,? അല്ല....
"അധ്യാപനം" സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യന്‍ ചെലവഴിക്കേണ്ടുന്ന മിനിമം പഠന കാലയളവ്... ഇരുപത് വര്‍ഷം....
എന്നിട്ടും ഒരു കുട്ടിയെ പഠിപ്പിക്കാനുള്ള യോഗ്യത സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിനു കിട്ടിയിട്ടില്ല എന്നു കാണുമ്പൊള്‍ അദ്ഭുതവും അതിലുപരി നാണക്കേടും തോന്നുന്നു...

ഇത് ഒരാളുടെ പ്രശ്നമല്ല....
നൂറായിരം ഉദാഹരണങ്ങള്‍....

ശരാശരി ആയുസ്സുള്ള ഒരാള്‍ ജീവിക്കുക 70-80 വയസ്സുവരെ...
ഇരുപത് വര്‍ഷം പഠനത്തിനഅയി ചെലവഴിക്കുന്ന ഒരു മനുഷ്യന്‍, തന്റെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം "അതിനു വേണ്ടി മാത്രം" ചെലവഴിക്കുന്നു.... എന്നിട്ടും പലപ്പോഴും അയോഗ്യത കല്പിക്കപ്പെടുകയും ചെയ്യുന്നു....

ഇതില്‍ ഒരു മാറ്റം അനിവാര്യമല്ലെ..?
അതെ എന്നു ഞാന്‍ പറയും....

ഇതിലെല്ലാമുപരി, രസകരമായ ഒരു വിഡ്ഢിത്തം, ഇവിടെ തൊഴിലെടുക്കുന്നവനു തൊഴിലില്‍ എത്ര അറിവുണ്ട് എന്നത് അളക്കപ്പെടുന്നത് വളരെ കുറവാണ് എന്നുള്ളതാണ്....
പഠിപ്പിക്കുന്നവന്റെ 'പഠിപ്പീര്' ആരു നോക്കാന്‍... പാവം പിള്ളേര്... വായില്‍ നോക്കി ഇരുന്നത് മിച്ചം....

അമേരിക്ക പോലുള്ള സമ്പന്ന, വിദേശ രാജ്യങ്ങളില്‍ ആളുകളെ ജോലിക്കെടുക്കുന്നത് സര്‍‌ട്ടിഫിക്കറ്റുകളുടെ ഖനം കണ്ടിട്ടല്ല, മറിച്ച് പ്രായോഗിക കഴിവും, പരിജ്ഞാനവും, skillഉം മാനദണ്ഠപ്പെടുത്തിയാണ് എന്നു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്....
അതില്‍ കഴമ്പുണ്ടെന്നു തോന്നുന്നു....

വെറും പുസ്തകങ്ങള്‍ 'മാത്രം' പഠിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാല്‍ എന്തു യോഗ്യതയാണ് ഒരാള്‍ നേടുന്നത്....?
ഇന്ത്യയിലെ അവസ്ഥ തികച്ചും ദയനീയമായി കാണുന്നു...
ഇവിടെ പ്രായോഗീകതയ്ക്കല്ല, സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാത്രമാണ് പ്രാധാന്യം...
[സ്വകാര്യ കമ്പനികള്‍ പ്രായോഗികപരിജ്ഞാനത്തിനും കൂടി അല്പം പ്രാധാന്യം നല്‍കിത്തുടങ്ങി എങ്കിലും സാര്‍‌വ്വത്രികവും, കൃത്യവുമായിട്ടില്ല.]

ഒരു അധ്യാപകനാവാന്‍ വേണ്ടുന്ന മിനിമം യോഗ്യത എന്താ..?
സംശയമെന്ത്, മറ്റൊരാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനുള്ള കഴിവുതന്നെ...
എന്നാല്‍ ഇവിടെയൊ, ഒരു ബിരുദാനതര ബിരുദവും, NET/SETഉം ഉണ്ടെങ്കില്‍ [ഒപ്പം കാശോ ഭാഗ്യമൊ കൂടി] ആര്‍ക്കും അധ്യാപകനാവാം...
ആ അധ്യാപകന്‍ പഠിപ്പിക്കുന്ന വിധ്യാര്‍ത്ഥികളുടെ കാര്യമൊ.??????!!!!
.................?!!
ഇതാണവസ്ഥ.......... കഷ്ടം.......
ഇതര മേഘലകളിലും ഇക്കാര്യത്തില്‍ വലിയൊരു മാറ്റം കാണാനാകുമെന്നു തോന്നുന്നില്ല....

ഇതാണ് ഇവിടുത്തെ സാമൂഹ്യ രീതിയില്‍ അനിവാര്യമായി വേണ്ടുന്ന മാറ്റം....
എന്താ, തെറ്റുണ്ടൊ??
ഇതൊരു ബാലികേറാമലയൊന്നുമല്ല...
കഴിവുള്ളവനെ പരിഗണിക്കാനുള്ള സന്നദ്ധത കാണിക്കുക എന്നേ ഇതിനര്‍‌ത്ഥമുള്ളൂ....
ഇത്രമാത്രം മനുഷ്യവിഭവ സമ്പത്തുണ്ടായിട്ടും ഇന്ത്യ സാമ്പത്തിക രംഗത്ത് പിന്നാക്കം നില്‍കുന്നതിന്റെ ഒരു കാരണം ഇതുതന്നെയാവില്ലെ..??
പ്രഗല്‍ഭനല്ലാത്തവന്‍ തൊഴിലെടുക്കുന്ന അവസ്ഥ.!!!
പ്രാഗല്‍ഭ്യമുള്ളതു ചെയ്യാന്‍ കഴിയാത്ത അവസ്ഥ....!!
അയ്യോ... ഇന്ത്യക്കാര്‍ക്കു സ്തുതി......

ഇവിടെ ഒരു ആക്ഷേപം വരുന്നത് വിദ്യാഭ്യാസം അനിവാര്യമല്ലെ എന്നതാണ്....
വിദ്യാഭ്യാസം അനിവാര്യം തന്നെ... അതുവേണ്ടെന്നാരു പറഞ്ഞു.... പക്ഷെ അത് ഇന്നു കാണുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 'മാത്രമല്ല', മൂല്യാധിഷ്ഠിതവിദ്യാഭ്യാസം കൂടിയാവണം.... എന്നു വച്ചാല്‍ തൊഴിലിനല്ലാതെ, ഒരല്പം മൂല്യങ്ങളും കൂടെ പഠിപ്പിക്കപ്പെടണം എന്ന്....
ഇന്ന് ഏതൊരു കുട്ടിയോടും ചോദിച്ചുനോക്കൂ... പഠിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞുതരും..... ഡോക്ടറാവാന്‍, എഞ്ചിനീയറാവാന്‍, കലക്ടറാവാന്‍, അങ്ങനെ അങ്ങനെ...
[മുന്‍പാണെങ്കില്‍ ഒന്നുമറിയാത്ത ചെറിയ പ്രായത്തിലെങ്കിലും പറഞ്ഞേനെ "എനിക്ക് ഡ്രൈവറാവണം, പോലീസാവണം, പട്ടാളമാവണം" എന്നൊക്കെ...ഇപ്പൊള്‍ കഥ മാറി..]

'തൊഴില്‍' എന്നത് നിര്‍‌വ്വചിക്കുന്നതു തന്നെ (പറയുന്നതും പഠിപ്പിക്കുന്നതും) പ്രൊഫഷണല്‍ കോഴ്സുകളിലൂടെയാണ്... എഞ്ചിനീയര്‍, ഡോക്ടര്‍, കലക്ടര്‍, 'കമ്പ്യൂട്ടര്‍ഭീകരര്‍' ബിസ്സിനസ്സ്മേന്‍ അങ്ങനെ അങ്ങനെ.....
അപ്പൊ കൃഷി പോലുള്ളവയൊ..?
അയ്യേ., ച്ഛേ!! അല്ലേ..?
ഇതു തന്നെയാ പ്രശ്നം....
ഇനിയിപ്പൊ ഒരു ജോലിയും കിട്ടിയില്ലെങ്കില്‍ 'മിലിട്ടറി'.... ഹ.....

ഒരു മേഘലയില്‍ താല്പര്യമുള്ളവര്‍ എന്തായാലും അതുമായി ബന്ധപ്പെട്ട അറിവ് നേടുമെന്നതില്‍ സംശയമില്ല....
സമൂഹം അംഗീകരിക്കണം എന്നു മാത്രം....
കൃഷിയില്‍ താല്പര്യമുള്ള ഒരുവന്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ ആ പണിചെയ്യാന്‍ മടിക്കുന്നതിനു കുറ്റക്കാര്‍ നാമെല്ലാമടങ്ങുന്ന സമൂഹമാണ്....
കഴിവുള്ളവനെ അംഗീകരിക്കുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും തൊഴില്‍ഭേദങ്ങളുണ്ടാകുന്നില്ല...
അതല്ലെ ആവശ്യം...? അതല്ലെ നല്ലത്.? അതല്ലെ ശരി.....?

സമൂഹസേവനത്തിനുതകുന്നതും, അവരവരുടെ കഴിവും, താല്പര്യവും പ്രാവീണ്യതയും പ്രയോഗിക്കാന്‍ കഴിയുന്നതുമായ തൊഴിലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കുക എന്നതു മാത്രമാണ് ആവശ്യം.... അങ്ങനെയൊരവസ്ഥയില്‍ ജോലിഭാരം നമ്മെ പരിക്ഷീണിതരാക്കുകയില്ല... കാരണം അതിലടങ്ങിയിരിക്കുന്നത് അത്മാര്‍‌ത്ഥതയുടെ വിയര്‍പ്പുതുള്ളികളാണ്... അതിലെ സന്തോഷം ഒരു വ്യക്തിയുടേതല്ല.., മറിച്ച് ദശലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചനുഭവിക്കുന്ന ഒന്നാണ്....

അപ്പൊ ചോദിക്കും.., ഇതൊക്കെ ആശയങ്ങള്‍ മാത്രമല്ലെ എന്ന്... നാമെല്ലാമടങ്ങുന്ന ഒരു സമൂഹം മാറാന്‍ നാം ഓരോരുത്തരും മാറിയാല്‍ മതി....
അതിനു സന്നദ്ധരാവുക.... സ്വയം മാറുക;- ഓരോരുത്തരും....

*****************************************************************************************************
[അഭിപ്രായങ്ങള്‍ എഴുതുമല്ലൊ?????....

Thursday, May 14, 2009

മലയാളിയുടെ അഭിമാനം...(ചര്‍ച്ചാമൂല:1)

ഈയിടെ ഒരു discussion കണ്ടു... നമ്മുടെയൊക്കെ "അഭിമാനമായ ശ്രീശാന്ത്" ഇപ്പോള്‍ മലയാളികളെ നിരാശപ്പെടുത്തുന്നൊ?" എന്ന രീതിയിലുള്ള ചോദ്യവുമായി...
അദ്‌ഭുതം തോന്നാറുണ്ട് ഇങ്ങനെ ചിലതൊക്കെ കേള്‍ക്കുമ്പോള്‍...!
അഭിമാനമെത്രെ!! ഹ..!.. പ്രബുദ്ധരായ കേരളീയ ജനതയുടെ അഭിമാനം ആരിലൊക്കെ?.
നമ്മള്‍ അഭിമാനിക്കുന്നതില്‍ എന്തെങ്കിലും യുക്തി ആരെങ്കിലും തിരഞ്ഞിട്ടുണ്ടൊ.?

ഞാന്‍ ചിലതൊക്കെ സൂചിപ്പിക്കട്ടെ,

നൂറായിരം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന കേരളം..

രണ്ടുനേരമെങ്കിലും വയറു നിറയ്ക്കാന്‍ അദ്ധ്വാനിച്ച്, ഒടുക്കം കടം കയറി ആത്മഹത്യ ചെയ്യുന്നവരുടെ കേരളം..

തൊഴിലെടുക്കാന്‍ തൊഴിലുകളില്ലാതെ, എന്നാന്‍ അരിവാങ്ങാന്‍ കാശില്ലാതെ മാംസം വില്‍ക്കാനായി പുറപ്പെട്ടവരുടെ കേരളം....

വിശന്നു കരയുന്ന കുഞ്ഞിന് ഒരുനേരം ഭക്ഷണം നല്‍കാന്‍ സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ കേരളം....

നല്ല കായിക താരങ്ങളായിട്ടും സാമ്പത്തികപ്രശ്നംമൂലം മാത്രം കൂലിവേലചെയ്യുന്നവരുടെ കേരളം...

നല്ല നടന്മാരായിട്ടും, എഴുത്തുകാരായിട്ടും, കലാകാരന്മാരായിട്ടും അവസരങ്ങള്‍ നിഷെധിക്കപ്പെടുന്നവരുടെ കേരളം.....

ഈ കേരളത്തില്‍ നിന്നും ഓരോ റണ്ണിനും കാശുനേടുന്ന,
മനുഷ്യന്റെ കുടിവെള്ളം മുട്ടിക്കുന്ന ഉല്പന്നങ്ങളുടെ പ്രചരണത്തിനിറങ്ങിയ,
'നമ്മുടെ പൊന്നോമന കളിക്കാര്‍' [ശ്രീശാന്തടക്കം ആരായാലും] കേരളത്തിന് അഭിമാനിക്കാവുന്ന വകയാണൊ.?
എന്നെ സംബന്ധിച്ചിടത്തോളം അല്ല....
എന്നാല്‍ അദ്ദേഹം തന്റെ കോടികളില്‍,
ചിതലരിക്കുന്ന ചില നോട്ടുകെട്ടുകളെങ്കിലും തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ അഭിമാനിക്കാനുള്ള വക ഉണ്ടായേനെ നമുക്ക്...
അല്ലാതെ................................ ഇല്ല...

ഒരുനേരത്തെ ആഹാരത്തിനുവേണ്ടീ മോഷ്‌ടിക്കാനിറങ്ങുന്നവര്‍ ഒരുഭാഗത്ത്... മതിലുകള്‍ക്കുള്ളില്‍ നാലുനേരം വിറ്റാമിനുകള്‍ കലക്കി കുടിച്ച് അതു ഒഴുക്കിക്കളയാന്‍ പാടുപെടുന്നവര്‍ മറ്റൊരു ഭാഗത്ത്...
ഒരു ഭാഗം നമ്മുടെ അഭിമാനമാവുമ്പോള്‍ മറ്റേ ഭാഗത്തേക്ക് ആരുടെയും കണ്ണുകള്‍ എത്തുന്നേ ഇല്ല...
ഇതാണൊ പ്രഭുദ്ധത..???

ദിവസം മൂന്നു നേരം ആഹരിക്കാന്‍ വകയില്ലാത്തവര്‍ അധിവസിക്കുന്ന നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്താണ് പിറന്നാള്‍ സമ്മാനമായി മുന്നൂറ് കോടിയുടെ വിമാനം നല്‍കപ്പെട്ടതെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമൊ, അദ്‌ഭുതമൊ ആണോ, അപമാനമല്ലെ തോന്നേണ്ടത്...?

വിദ്യയ്ക്കും, വിശപ്പിനും വകയില്ലാതെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ ഇടയില്‍ നിന്നാണ് ഈ പറയപ്പെടുന്നവരെല്ലാം "കളിയിലെ കേമന്‍" എന്നതിനുള്ള കോടികളുടെ പുരസ്കാരം ഒരു നാണവുമില്ലാതെ രണ്ടുകയ്യുംനീട്ടി വാങ്ങുന്നത് എന്ന യാദാര്‍ത്ഥ്യബോധം, പലരെയും അവരില്‍ അഭിമാനിക്കുന്നതിനു പകരം സഹതപിക്കാന്‍ പ്രേരിപ്പിക്കുന്നു......

തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ നാടിനും നമുക്കും വേണ്ടി സ്വന്തം ജീവന്‍‌തന്നെ ബലി നല്‍കിയ ജവാന്‍-: അദ്ദേഹത്തിന്റെ കുടുംബത്തിനു നല്‍കിയ സഹായം വെറും മൂന്നു ലക്ഷം രൂപ... ആരോ എറിഞ്ഞ പന്ത് ഏറ്റവും കൂടുതല്‍ ഉയരത്തില്‍ പായിച്ച കളിക്കാരന് മുപ്പതിനു മേലെ ലക്ഷങ്ങള്‍.... ഇതില്‍ അഭിമാനിക്കാന്‍ നമുക്കാവുമൊ.? (എനിക്കാവില്ല!)

"നടീ-നടന്മാര്‍ക്ക് ക്ഷേത്രങ്ങളുയരുന്നു" എന്ന വാര്‍ത്ത 'മനുഷ്യമനസ്സുകളെ',
മഴയേല്‍ക്കാതെ കഴിയാന്‍ വീടില്ലാത്ത കടത്തിണ്ണകളുടെ സന്തതികളുടെ അടുത്തെത്തിക്കാത്തതെന്തെ?...
'താരാരാധന'യുടെ പേരില്‍, ഖുശ്ബുവിനു കെട്ടിയ ക്ഷേത്രത്തിന്റെ പേരില്‍ തമിഴ്ജനതയെ പരിഹസിക്കുന്ന മലയാളികള്‍ മമ്മൂട്ടിക്കുവേണ്ടിയും ഈ ഏര്‍പ്പാടിനു മുതിര്‍ന്നു എന്നത് "മലയാളികളുടെ തൊലിയുരിക്കുന്ന വാര്‍ത്തയായിപ്പോയി" എന്ന് എത്ര പേര്‍ ചിന്തിച്ചു.?
ഒരാളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്നത് ന്യായം... എന്നാല്‍ മറുപക്ഷത്തെ മറന്നുകൊണ്ടാവരുത് ഇതൊന്നും എന്നുമാത്രം... അമാനുഷിക വല്‍കരണത്തില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും, നിരവധി പേര്‍ ചോരയും നീരും നല്‍കി രക്ഷിച്ച ഒരു സമൂഹമാണ് ഇന്ന് ഇത്തരത്തില്‍ അധപ്പതിക്കുന്നത് എന്ന കാര്യം ചിന്തിക്കേണ്ടുന്ന കാര്യമല്ലെ?... ആധുനികയുഗത്തില്‍ നിന്നും ശിലയിലേക്ക്....

"അടുത്ത ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്കറിയില്ല... എന്നാല്‍ എനിക്കുറപ്പാണ് അതിനും ശേഷമുള്ള ലോകമഹായുദ്ധത്തില്‍ ആയുധം 'കല്ല്' ആയിരിക്കും എന്ന്....!!." ഈ മഹത്തായ വാക്കുകള്‍ ഞാന്‍ ഇവിടെ ഓര്‍മിപ്പിക്കട്ടെ.....

ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ തോല്പിക്കുമ്പോള്‍ ഉയര്‍ന്നു ചാടുന്ന ദേശീയതയെ നാം പുച്ഛിക്കണം...
അവിടെ ഒഴുകുന്ന പണം വേണ്ട,
കോളയും, സ്നാ‌ക്‌സും മതിയായേക്കും ഈ പട്ടിണിക്കൊരു അറുതി വരുത്താന്‍...

അതിനായൊരു ചുവട് ഇവരാരെങ്കിലും വയ്ക്കുമ്പോള്‍ അതിലഭിമാനിക്കാം നമുക്ക്... ഒപ്പം
ഞാനുമുണ്ട്.....

Thursday, April 23, 2009

കളിയും കാര്യവും സമ്മേളിക്കുന്ന വൈകുന്നേരങ്ങള്‍..... നാട്ടിന്‍പുറത്തിന്റെ മറ്റൊരു മുഖം...

Saturday, April 11, 2009

വിഷു......












വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് കേരളീയ സംസ്കാരത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന വസ്തുത.... ഇവിടെ ഇത്തരം ആഘോഷങ്ങള്‍ ഒരു ആചാരം, വിശ്വാസം,വിനോദം എന്നതിലൊക്കെയുപരി ഒരു ജീവിത ശൈലിയായി മാറുന്നതു കാണാം... സമൂഹത്തിലെ വ്യക്തി ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഈ ആഘോഷങ്ങള്‍ കേരളനാടിന്റെയും, സംസ്കാരത്തിന്റെയും ജീവശ്വാസം തന്നെയാണ്....
ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ഉത്സവങ്ങളെക്കൂടാതെ വിവിധ കാലങ്ങളില്‍ [seasons] നടത്തപ്പെടുന്ന ആഘോഷങ്ങളും അനവധി... അത്തരത്തില്‍ മലയാളികള്‍ നെഞ്ചേറ്റുന്ന ഒരാഘോഷമാണ് 'വിഷു'......
വിഷുവിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം... മലയാളമനസ്സുകളില്‍ ഇത്രയധികം വേരുറപ്പിച്ചിട്ടുള്ള മറ്റൊരാഘോഷം ഇല്ലതന്നെ....
കണിയും, കണിക്കൊന്നയും, പടക്കങ്ങളും, സദ്യയും, കൈനീട്ടവും, വിഷുക്കോടിയും ഒക്കെ മലയാളിമനസ്സുകളില്‍ ഒരിക്കലും മങ്ങാത്ത ഓര്‍മ്മകളാണ്.., അതിലുപരി ഒരാവേശമാണ്... ഒരു സംസ്കാരമാണ്........
മലയാളത്തിന്റെ പുതുവര്‍ഷദിനമാണ് വിഷു.... 'മേടമാസം' ഒന്നാം തിയ്യതിയാണ് [മലയാള മാസം] മലയാളികള്‍ വിഷുവായി ആഘോഷിക്കുന്നത്... [പലയിനം ഫലങ്ങള്‍ കായ്ക്കുന്ന സമയവുമാണിത്..] ഇന്നേ ദിവസം നിരവധിയായ ചടങ്ങുകളോടെ വിഷു ആഘോഷിക്കപ്പെടുന്നു... പുതുവര്‍ഷാഘോഷമായതുകൊണ്ടുതന്നെ മലയാളത്തിന്റെ തനിമ അങ്ങനെതന്നെ ഈ ആഘോഷങ്ങളിലും കാണാം... പുതുവര്‍ഷാഘോഷം എന്നതുകൂടാതെ 'കേരളത്തിന്റെ കാര്‍ഷികോത്സവം' എന്നൊരു വിശേഷണവും വിഷുവിനു സ്വന്തം.... 'പുഞ്ചക്കൃഷി'കഴിഞ്ഞ് [തുലാമാസത്തില്‍ വിതയ്ക്കുന്ന നെല്ല്, മീനമാസത്തില്‍ കൊയ്യുന്നു] പത്തായങ്ങളും കലവറകളുമെല്ലാം പുന്നെല്ലുകൊണ്ട് നിറയുമ്പോള്‍, വായുവില്‍ കലരുന്ന പുന്നെല്ലിന്‍ഗന്ധം സിരകളില്‍ നിറയുമ്പോള്‍‍, മാസങ്ങളുടെ അധ്വാനം വിളകളായി വീട്ടിലെത്തുമ്പോള്‍ കാര്‍ഷികാധിഷ്ടിത സമൂഹത്തില്‍ കര്‍ഷകമനസ്സുകളില്‍ മുളപൊട്ടിയ സംതൃപ്തിയും സന്തോഷവുമാണ് ഇന്നുകാണുന്ന വിഷു ആഘോഷങ്ങളായി പരിണമിച്ചത്.... ധാന്യപ്പുരകളെല്ലാം നിറയ്ക്കുന്ന ഈ മാസത്തെ തന്നെ 'പുതുവര്‍ഷാരംഭ'മാക്കിയതില്‍ അനൗചിത്യങ്ങളൊന്നുമില്ല.... ജ്യോതിശാസ്ത്രപ്രകാരം 'രാവിന്റെയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാവുന്ന ദിനം' എന്നൊരു പ്രത്യേകതയും വിഷു ദിനത്തിനുണ്ട്.... കൂടാതെ വിഷുദിനത്തിലാണ് സൂര്യന്‍ കൃത്യം കിഴക്ക് ദിക്കില്‍ ഉദിക്കുന്നത്.... ഇങ്ങനെ എത്രയെത്ര വിശേഷങ്ങളാ വിഷുവുമായി ബന്ധപ്പെട്ടു പറയാന്‍..!!! ആഘോഷങ്ങളോ, അതിലും വിപുലം....

വിഷുദിനത്തിന്റെ ഒരുക്കങ്ങള്‍ തലേന്നാള്‍ തന്നെ തുടങ്ങുന്നു.... 'കണി'യാണ് വിഷുവിന്റെ പരമപ്രധാനമായ കാര്യം... പുതുവര്‍ഷാരംഭമായതുകൊണ്ടുതന്നെ വിഷുദിനത്തിലെ അനുഭവങ്ങളുടെ തുടര്‍ച്ചയായിരിക്കും ആ വര്‍ഷം മുഴുവന്‍ എന്നൊരു വിശ്വാസം പൊതുവേ നിലവിലുണ്ട്.... അതുകൊണ്ടുതന്നെ 'നല്ല കണി' കണ്ടിട്ടായിരിക്കണം പുതുവര്‍ഷത്തിന്റെ തുടക്കമെന്നതില്‍ തര്‍ക്കമില്ല...
'വിഷുക്കണി' തലേന്നാള്‍ രാത്രി തന്നെ ഒരുക്കിവെക്കുന്നു.... വിഷുവിനു മുന്‍പുള്ള രണ്ടുദിവസങ്ങളില്‍ കുട്ടികളെല്ലാം തിരക്കിലായിരിക്കും.... കൊന്നപ്പൂ, പിച്ചകപ്പൂ [ചെമ്പോത്തിന്‍ പൂവെന്നു നാട്ടു ഭാഷ്യം], അതിരാണിപ്പൂ തിടങ്ങി എന്തൊക്കെ പൂക്കള്‍ ശേഘരിക്കണം...!!. എന്നാലും കൊന്നപ്പൂ തന്നെ മുഘ്യന്‍... പിന്നെ അന്നു രാത്രി കണിയൊരുക്കലായി....
















മിക്കവാറും മുതിര്‍ന്നവരും പ്രായമായവരുമാണ് ഇതു ചെയ്യാറ്.... പൂജാമുറുയില്‍ ഏഴുതിരിയിട്ട വിളക്ക്, ദശപുഷ്പങ്ങള്‍ [കന്നപ്പൂ തന്നെ മുഘ്യം], കര്‍പ്പൂരം, മാങ്ങ ചക്ക വെള്ളരി മത്തന്‍ കുമ്പളം തേങ്ങ അടയ്ക്ക പുന്നെല്ല് തുടങ്ങിയ കൃഷിസാധനങ്ങള്‍, പയറ് അരി കടുക് ഉപ്പ് തുടങ്ങിയ അടുക്കള സാധനങ്ങള്‍, വാല്‍കണ്ണാടി കുങ്കുമം കണ്‍‌മഷി കളഭം തുടങ്ങിയ ചമയസാധനങ്ങള്‍, പണം പൊന്ന്, കോടിമുണ്ട്, കിണ്ടിയില്‍ വെള്ളം എന്നിവയൊക്കെ ഒരുക്കി വെക്കുന്നു... മേല്പറഞ്ഞതൊക്കെ അവശ്യം വേണ്ട കണിസാധനങ്ങള്‍ മാത്രം... പിന്നെ താല്പര്യം പോലെ എന്തും വെക്കാവുന്നതാണ്.. [അതു കണികാണാന്‍ കൊള്ളാവുന്നതാവണം എന്നുമാത്രം!! :-)]..... ഇതൊക്കെ തറയില്‍ വിളക്കിനു മുന്നില്‍ നിരത്തിവെക്കുന്നതു കൂടാതെ മുകളില്‍, പട്ടുകൊണ്ടലങ്കരിച്ച് കുരുത്തോലയില്‍ തൂക്കിയിടാറുമുണ്ട്... ഈ രീതിയില്‍ തലേന്നാള്‍ തന്നെ കണിയൊരുക്കുന്നു...













വിഷുദിനത്തില്‍ എല്ലാവരും അതിരാവിലെതന്നെ എഴുന്നേറ്റ് 'കണി' കാണുന്നു... കിടന്നിടത്തുനിന്നും കണ്ണു തുറക്കാതെ എഴുന്നേറ്റ് പൂജാമുറിയിലെത്തിയിട്ടേ കണ്ണു തുറക്കൂ..!! 'ആ വര്‍ഷത്തില്‍ ആദ്യം കാണുന്ന കണിയാ... നന്നായില്ലെങ്കില്‍ കഴിഞ്ഞു കഥ...!!' കുട്ടികളെ മുതിര്‍ന്നവര്‍ ഉണര്‍ത്തി കണ്ണുപൊത്തി കൊണ്ടുപോയി കണികാണിക്കുന്നു... എഴുതിരിയിട്ട വിളക്കിന്റെ പൊന്‍പ്രഭയില്‍ തെളിഞ്ഞുകാണുന്ന 'കണികള്‍' ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുണര്‍ത്തുന്നതോടൊപ്പം, മനുഷ്യന്‍ പ്രകൃതിയോടടുക്കുന്ന കാഴ്ചയും സമ്മാനിക്കുന്നു.... നമ്മള്‍തന്നെ നട്ടു നനച്ചുണ്ടാക്കിയ ഫലങ്ങളാണ് കണിവയ്ക്കേണ്ടതെന്നു പൊതുവെ നിഷ്കര്‍ഷിക്കപ്പെടുന്നതിനു പിന്നിലെ യുക്തിയും മറ്റൊന്നാണെന്നു തോന്നുന്നില്ല... സ്വന്തം ചോരയുടെയും, വിയര്‍പ്പിന്റെയും ഫലങ്ങള്‍തന്നെ കണിയായിക്കണ്ടുകൊണ്ട് ഒരു പുതുവര്‍ഷമാരംഭിക്കുന്ന ഈയൊരു സവിശേഷ സംസ്കാരം മലയാളത്തിനും, മലയാളിക്കുമല്ലാതെ മറ്റാര്‍ക്കവകാശപ്പെടാനാവും..?! മുന്‍പൊക്കെയാണെങ്കില്‍ മനുഷ്യര്‍ മാത്രമല്ല കണികാണുന്നത്.! വീട്ടില്‍ വളര്‍ത്തുന്ന പശു, മൂരി തുടങ്ങിയ മൃഗസഹായികളെയും കണിദീപം കാണിക്കുന്നു.. കൂടാതെ കണിവെച്ച 'കണിവെള്ളരി'യില്‍ നിന്ന് ഒരു ഭാഗം അവറ്റയ്ക്കു തിന്നാനും നല്‍കുന്നു! [മനുഷ്യമനസ്സുകളില്‍ സ്വാര്‍ത്ഥത നിറയാത്ത കാലത്ത് അവയും കുടുംബാംഗമായിരുന്നു]...














കണി കണികണ്ടതിനുശേഷം മുതിര്‍ന്നവര്‍, എല്ലാവര്‍ക്കും 'കൈ നീട്ടം' നല്‍കുന്നു... പണമാണ് കൈനീട്ടമായി നല്‍കുന്നത്.... വര്‍ഷാരംഭത്തിലെ ഐസ്വര്യസൂചകമായാണ് 'വിഷുക്കൈനീട്ടം' നല്‍കുന്നത്.... [ചെറിയ കുട്ടികളുടെ pocket moneyയുടെ പ്രധാന ഉറവിടമാണീ കൈനീട്ടം]..




























തുടര്‍ന്ന് പടക്കങ്ങള്‍, പൂത്തിരികള്‍, കമ്പിത്തിരികള്‍ എന്നിങ്ങനെയുള്ള നിരവധിയായ കോപ്പുകളുടെ ഒരു ശക്തിപ്പരീക്ഷണം തന്നെ.... കുട്ടികളുടെ അന്നത്തെ പ്രധാന പരിപാടിയും ഇതു തന്നെ... പിന്നീടു അമ്പലക്കുളത്തില്‍ പോയി ഉഷാറായൊരു കുളി... വിഷുദിനത്തില്‍ ധരിക്കുന്നതിനായി പുത്തന്‍ തുണിത്തരങ്ങളും വാങ്ങാറുണ്ട് [വിഷുക്കോടി]... തുടര്‍ന്ന് അയല്‍‌വീടുകളിലും കണികാണാന്‍ പോകുന്നു... [മലബാറിനപ്പുറത്ത് ഈ പരിപാടി ഉണ്ടോ എന്നറിയില്ല]... അവിടുന്നും കൈനീട്ടം കൊടുക്കപ്പെടുന്നു.... [പരസ്പര സ്നേഹത്തിലും സഹായത്തിലുമൂന്നിയ സാമൂഹ്യ ചുറ്റുപാടിന്റെ ഉത്തമ ഉദാഹരണം]... അന്നെദിവസം ഒരു കുഴപ്പത്തിനും പോകാതെ നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം...


വിഷുദിനത്തില്‍ രാവിലെ 'അടയും പായസവും' ഉണ്ടാക്കും... അത് ആദ്യം കണ്ണനു നേദിക്കുന്നു.., പിന്നീട് മറ്റുള്ളവരും കഴിക്കുന്നു.... വിഷുദിനത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് 'വിഷു സദ്യ'.... തൂശനിലയില്‍‍ രുചിഭേദങ്ങളിലെ മുന്‍‌നിരക്കാരായ കേരളീയ വിഭവങ്ങള്‍ ഒക്കെയണിനിരക്കും.... കണ്ണീമാങ്ങ അച്ചാര്‍, പച്ചടി, ഓലന്‍, കാളന്‍, അവിയല്‍, പരിപ്പ്, പപ്പടം, പാല്പായസം, ഇലയട എന്നുവേണ്ട എല്ലാ രുചികളും ഇവിടെ മാറ്റുരയ്ക്കുന്നു....


























അങ്ങനെ ഒരുപാട് ഓര്‍മകളും, അതിലുപരി പ്രതീക്ഷകളും സമ്മാനിച്ച് ഒരു വിഷുപ്പുലരികൂടി നമ്മോടു വിടപറയും....
വിഷുദിനം കഴിഞ്ഞാല്പിന്നെ രണ്ടുദിവസം എല്ലാര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വലിയ സങ്കടമാണ്... കാരണം ഇനി വീണ്ടും ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പു തുടങ്ങുകയായി... ഒരുപാട് ഓര്‍മ്മകളും, നൊമ്പരങ്ങളുമായി ഒരു കാത്തിരിപ്പ്.... അടുത്ത വിഷുവിലേക്കുള്ള കാത്തിരിപ്പ്...























കടപ്പാട് [ചിത്രം]: Vipin.KP


...

Monday, April 6, 2009

"പങ്കുവെക്കലിന്‍‌റ്റെ മാധുര്യവുമായി ഉത്സവങ്ങള്‍..."[തെയ്യം]

















"പങ്കുവയ്ക്കലിന്‍‌റ്റെ ലാളിത്യമാണ് ഗ്രാമീണതയുടെ മുഖമുദ്ര.... ഉത്സവങ്ങള്‍.. ആഘോഷങ്ങള്‍.. അങ്ങനെ എന്തിലും അതുണ്ട്.... നാഗരീകതയില്‍ നന്മകള്‍ ഇനിയും മരിച്ചിട്ടില്ലെന്നു സാരം...."


Sunday, April 5, 2009

"മാറ്റങ്ങ‌ളിലും മാറാതെ..." [തൂക്കുപാലം...]

















"ഇന്നലെകളുടെ അക്കരയില്‍ നിന്നും ഇന്നിന്‍‌റ്റെ ഇക്കരയിലേക്ക്..... തിരിച്ചും.... ഒരു പഴയ തൂക്കു പാലം..."

.

പൂരം.....

കേരളത്തിലെ, മലബാര്‍ മലയാളികളുടെ ഒരു ആഘോഷമാണ് പൂരം... പേര് സൂചിപ്പിക്കുംപോലെ പൂക്കളുടെ ആഘോഷം തന്നെയാണു പൂരം.. സ്ത്രീകളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ആഘോഷമായ പൂരം, മീനമാസത്തിലെ മകയിരം മുതല്‍ ഏഴു ദിവസമാണു (ചിലര്‍ കാര്‍‌ത്തിക മുതല്‍ 9 ദിവസം) ആഘോഷിക്കുന്നത്... ഈ ദിവസങ്ങളിലെല്ലാം വീടുകളില്‍ സ്ത്രീകള്‍ അതിരാവിലെതന്നെ കുളിച്ച് 'പൂവിടുന്നു'... (ഇതിനെ ചിലര്‍ സൗകര്യാര്‍ത്ഥം മൂന്ന്, അഞ്ച്, ഒമ്പത് ദിവസങ്ങളിലായും ആഘോഷിക്കുന്നു.)











<="പൂവിടല്‍"






ഓണത്തിനു പൂവിടുന്നതുപോലെ മുറ്റത്തല്ല, മറിച്ച് വീട്ടിനുള്ളില്‍ തന്നെ, പൂജാമുറിയിലൊ മറ്റോ ആയിരിക്കും ഈ ചടങ്ങ്... വിഷുക്കണിക്കൊക്കെ ഉള്ളതുപോലെയുള്ള സജ്ജീകരണങ്ങള്‍ പൂരത്തിനും കാണാം... 'കാമദേവ'നാണ് ഈ വേളകളിലൊക്കെ സ്മരിക്കപ്പെടുന്നത്... (അതുകൊണ്ടു തന്നെയാണു ഇതു പെണ്കുട്ടികളുടെ ആഘോഷമായതും...) പൂക്കളം തീര്‍ക്കാതെ, വിളക്കിനുമുന്നില്‍ (ചിലര്‍ മണ്ണുകൊണ്ട് കാമദേവരൂപം ഉണ്ടാക്കി അതിനു മുന്നിലും) പൂവ് കൈകുമ്പിളില്‍ എടുത്ത് ഇടുകമാത്രമാണ് 'പൂവിടല്‍' കൊണ്ട് ഉദ്ദേശിക്കുന്നത്... വീട്ടിലെ എല്ലാ സ്ത്രീജനങ്ങളും പൂവിടണം...
അവസാന ദിവസം ഈ പൂക്കള്‍ ഉപയോഗിച്ച് ഒരു 'കാമദേവ രൂപം' ഉണ്ടാക്കുന്നു... പിന്നീട് 'കാമനെ അയക്കല്‍' ചടങ്ങാണ്... പ്രാര്‍ത്ഥനകള്‍‌ക്കു ശേഷം ഈ പൂക്കള്‍ ഒരു വട്ടി(കൂട)യിലാക്കി, പാട്ടുകളുടെയും, മണികളുടെയും, കുരവകളുടെയും അകമ്പടിയോടെ വീടിനു പുറത്ത് (പ്ലാവിനു കീഴില്‍) വൈക്കുന്നു; ഒപ്പം കാമദേവപ്രതിമയും, 'ഇലയട' എന്നു വിളിക്കപ്പെടുന്ന അപ്പവും... ശേഷം 'ഇലയട' കഴിച്ച് ആഘോഷം അവസാനിപ്പിക്കുന്നു.... നല്ല പതിയെ കിട്ടാനാണീ ചടങ്ങെന്നു പറഞ്ഞു കേള്‍‌ക്കുന്നു... (കാമദേവന്‍ കഥപാത്രമായതുകൊണ്ട് അത് ശരിയാവാന്‍ വകയുണ്ട്.!)
പൂവിടലിനു ഉപയോഗിക്കുന്ന പൂവും വ്യത്യസ്തമാണ്... സാധാരണ ആഘോഷങ്ങള്‍ക്ക് അധികം നിഷ്കര്‍ഷിക്കപ്പെട്ടു കാണാത്ത പാലപ്പൂ, ചെമ്പോത്തിന്‍‌പൂ, അതിരാണിപ്പൂ, ജഡപ്പൂ (നാടന്‍ പേരുകള്‍) തുടങ്ങിയ പൂക്കളാണ് പൂരത്തിന് മുഖ്യന്മാര്‍...











<="ജഡപ്പൂവ്"





പൂരംനാളുകളില്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ചും ഭഗവതി ക്ഷേത്രങ്ങളില്‍ ആഘോഷച്ചടങ്ങുകള്‍ പലതും നടത്തപ്പെടാറുണ്ട്... പൂരക്കളി, പൂരംകുളി, തിടമ്പുനൃത്തം തുടങ്ങിയവയഅണ് മുഖ്യം.....

ഏതൊരാഘോഷത്തിനും അവയുമായി ബന്ധപ്പെട്ടു ചില കളികളും കാണാം.. പൂരവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന കളിയാണ് 'പൂരക്കളി'... പൂരോത്സവം പെണ്‍കുട്ടികളുടേതാണെങ്കിലും 'പൂരക്കളി' ആണ്‍കുട്ടികളാണു കളിക്കുന്നതെന്നത് ഒരു വിരോധാഭാസം തന്നെ..!! ഭഗവതിക്കാവുകളിലാണു പൂരക്കളി നടത്താറുള്ളത്.. ആണ്‍കുട്ടികള്‍ ചില പാട്ടുകളൊക്കെ പാടിയും, ഉയര്‍ന്നു ചാടിയും മറ്റും കൈകൊട്ടിക്കളിക്കുന്നതാണ് പൂരക്കളി... പാട്ടുകളുടെ ഇതിവൃത്തമായി വടക്കന്‍പാട്ടുകളിലെ കഥകളും, വീരകഥകളും ഒക്കെയാണ് കണ്ടുവരുന്നത്.... ഇന്നു ഏതാണ്ട് ചില പ്രധാന ക്ഷേത്രങ്ങളിലും, കലോത്സവ വേദികളിലും മാത്രമായി പൂരക്കളി ഒതുങ്ങിക്കഴിഞ്ഞു... എങ്കിലും പൂരനാളുകളില്‍ ഇന്നും ക്ഷേത്രങ്ങള്‍ പൂരക്കളിയുടെ പകിട്ടില്‍ മുങ്ങുന്നു.... കൂട്ടായ്മകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണതയ്ക്കു ഇതു വെറും വിശ്വാസത്തിലുപരി ഒരു ജീവിതശൈലിയാണ്... സംഘടിത മനസ്സുകളില്‍ മാത്രം ഉടലെടുക്കുന്ന ഇത്തരം കളികളും, ആഘോഷങ്ങളും ഒരു സംസ്കാരമായിമാറുമ്പോള്‍ 'ഞാനും നീയും' എന്ന കാഴ്ചപ്പാടു വിട്ട് 'നമ്മള്‍' എന്ന കാഴ്ചപ്പടിലേക്കു സമൂഹം മാറുന്നു....







<="പൂരക്കളി"





പൂരോത്സവത്തോടൊപ്പം നടത്തപ്പെടുന്ന മറ്റൊരാചാരമാണ് 'പൂരം കുളി'... ക്ഷേത്രങ്ങളിലാണ് ഇതും നടത്തപ്പെടുന്നത്... സാധാരണയായി 'ആറാട്ട്' എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടി തന്നെയാണ് ഈ 'പൂരംകുളി'യും.... ഭഗവതിക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹം കാര്‍‌മികന്‍ തലയിലേറ്റി നദിയിന്‍ മുങ്ങുന്നതാണ് ചടങ്ങ്... ദേവിയുടെ നീരാട്ടായി ഇതിനെ ഭക്തര്‍ കണക്കാക്കുന്നു... (അതേവേളയില്‍ മറ്റു ഭക്തജനങ്ങളും നദിലില്‍ മുങ്ങാറുണ്ട്...) ഇതിനെ 'ആറാട്ട്' എന്നും പറയാറുണ്ട്.... പൂരനാളില്‍ നടത്തുന്നതുകൊണ്ട് 'പൂരം കുളിയായി'... അത്രമാത്രം....
തിടമ്പുനൃത്തവും ക്ഷേത്രാചാരങ്ങളിലൊന്നു തന്നെ... ദേവിയുടെ രൂപത്തെതന്നെയാണു 'തിടമ്പ്' എന്നു വിളിക്കുന്നത്... പ്രത്യേക രീതിയിലുള്ള, വളരെ താളാത്മകമായ ചുവടുവയ്പ്പാണ് തിടമ്പു നൃത്തത്തിന്റേത്... ഈ നൃത്തം അഭ്യസിച്ച കലാകാരന്മാരാണ് നൃത്തമവതരിപ്പിക്കുന്നത്... ക്ഷേത്രത്തിനു ചുറ്റും, ദേവിയുടെ തിടമ്പുമായി കലാകാരന്‍ നൃത്തച്ചുവടുകളോടെ മൂന്നു വലം വയ്ക്കുന്നു.... ഇതുതന്നെയാണ് 'തിടമ്പുനൃത്തം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്... ചെണ്ട, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയും ഉണ്ടാവും....
"പൂരമെന്നു പറഞ്ഞാ അന്നത്തേതാ പൂരം.. വൈകുന്നേരായാല് കൂടയുമെടുത്തു ഞങ്ങള് പെങ്കുട്ട്യോള് പൂപറിക്കനെറങ്ങും.. അപ്പൊ ആങ്കുട്ട്യോളു മരത്തില് കയറി പൂ പറിച്ചു തരണം.. അതാ നിയമം... ഏഴു ദിവസം ഉത്സവാ അന്നൊക്കെ... ഇപ്പൊ എല്ലാം ഒരെണ്ണമൊപ്പിക്കാന്‍... ഇന്നത്തെ പൂരത്തിനു എന്തു രസം?"
80 കഴിഞ്ഞ മുത്തശ്ശിയുടെ ഈ വാക്കുകളില്‍ അന്നത്തെ കൂട്ടായ്മയില്‍ വിരിയുന്ന ആഹ്ലാദം മാത്രമല്ല, അറ്റു പോകുന്ന ഹൃദയ ബന്ധങ്ങളില്‍ നമുക്കു നഷ്ടമാകുന്ന പലതും ഒരാശങ്കയായി നിഴലിക്കുന്നു......



[സഹായം: [സതീഷ്.എം satheesh.mankulam@gmail.com]



.